സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.
"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.
അനന്തൻകാട് പറയുന്നത്...?
ഓള്‍ഡ് സ്കൂള്‍ മാസ് എന്റര്ടെയ്നര് എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.
എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന് പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.
ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?
സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്റെ വിധിയെന്ന് അവള് അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.
വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോടെയുള്ള പെരുമാറ്റമാണ് കാർത്തിയുടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന് പൊടിയന് വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.
രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?